63-മത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളേജിന് ; നേട്ടം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം

അറുപത്തിമൂന്നാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളേജിന് ; നേട്ടം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം

 

ഇരിങ്ങാലക്കുട: അറുപത്തിമൂന്ന് വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ക്രൈസ്റ്റ് ഫൈനലിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്. നിശ്ചിതസമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിൽ ക്രൈസ്റ്റ് കോളേജ് വിജയികളായി. നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ക്രൈസ്റ്റിൻ്റെ മണ്ണിലേക്ക് കണ്ടംകുളത്തി കിരീടം തിരികെയെത്തുന്നത്. 2010ലാണ് ഇതിനു മുൻപ് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി ട്രോഫി സ്വന്തമാക്കിയത്.

 

വിജയികൾക്ക് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ജോൺ ജോസഫ് കണ്ടംകുളത്തി എന്നിവർ ചേർന്ന് ശ്രീ കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫി സമ്മാനിച്ചു. ശ്രീ കേരളവർമ്മ കോളേജിന് തൊഴുത്തുംപറമ്പിൽ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീ ടീ എൽ തോമസ് തൊഴുത്തുംപറമ്പിൽ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫി സമ്മാനിച്ചു.

ടൂർണമെൻ്റിലെ മികച്ച താരമായി ക്രൈസ്റ്റ് കോളേജിൻ്റെ എ വി അർജുൻ ദാസിനെ തിരഞ്ഞെടുത്തു. ക്രൈസ്റ്റിൻ്റെ ഫഹദ് (മികച്ച ഗോൾ കീപ്പർ), കേരളവർമ്മ കോളേജിൻ്റെ സുജിത് (മികച്ച പ്രതിരോധം), കേരള വർമ്മയുടെ മിതിൽരാജ് (മികച്ച ഫോർവേർഡ്), ക്രൈസ്റ്റിൻ്റെ അബിൻ (മികച്ച മിഡ്ഫീൽഡർ) എന്നീ അവാർഡുകളും നൽകി

Please follow and like us: