തൃശൂര്‍ -ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്;
പോലീസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് ബസ്സുടമകളും ജീവനക്കാരും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് പിൻവലിച്ചു.തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയഷന് പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ബസ്സുടമ സി.എം. ജയാനന്ദ്, ജീവനക്കാരുടെ പ്രതിനിധികളായ ടി.കെ. സന്തോഷ്, പ്രദീപ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മാപ്രാണം ബ്ലോക്ക് ജംഗ്ഷന്, കരുവന്നൂര്‍ പുത്തന്‍തോട് ജംഗ്ഷന്, ഊരകം, കരുവന്നൂര്‍ പെട്രോള്‍ പമ്പിന് സമീപം കലുങ്കു നിര്‍മ്മാണം നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പോലീസിനെ നിയോഗിക്കും. കലുങ്കു നിര്‍മാണം നടക്കുന്നിടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങള്‍ മാത്രം മെയിന്‍ റോഡിലൂടെ കടത്തിവിടുകയും ചെറുവാഹനങ്ങള്‍ ഊരകം പല്ലിശേരി വഴി രാജകമ്പനി പരിസരത്തേക്ക് എത്തുന്ന വിധത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. മാപ്രാണം ലാല്‍ ആശുപത്രി പരിസരത്ത് ഗതാഗത നിയന്ത്രണം തെറ്റിച്ചെത്തിയ വാഹനങ്ങള്‍ക്കെതിരെ ബസുടമകള്‍ നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്രാണം പുത്തന്‍തോട് റോഡില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങള്‍ തെറ്റിച്ചുകൊണ്ട് വാഹനങ്ങള്‍ വരുന്നതുകൊണ്ടുള്ള ഗതാഗത കുരുക്കില്‍ പ്രതിഷേധിച്ചാണ് രാവിലെ എട്ടിന് മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഗതാഗതസ്തംഭനങ്ങളെ തുടര്‍ന്ന് കൃത്യമായി ഓടിയെത്താന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി പ്രശ്നം ആരംഭിച്ചിട്ടെന്നും എന്നാല്‍ ഗതാഗത നിയന്ത്രണങ്ങള്‍ കര്‍ശനമായി ഉറപ്പു വരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും ബസ് ജീവനക്കാര്‍ കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ നിന്നും തൃശൂരിലേക്കുള്ള വാഹനങ്ങള്‍ പൊറത്തിശേരി വഴി ചെമ്മണ്ട മൂര്‍ക്കനാട് വഴി പുത്തന്തോടെത്തി തിരിഞ്ഞാണ് പോകേണ്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മാപ്രാണം പുത്തന്‍തോട് റോഡില്‍ കെഎസ്ടിപിയുടെ നേതൃത്വത്തില്‍ റോഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്.